ഒളിമ്ബിക്സ് നേട്ടം ഭാവി തലമുറക്ക് പ്രചോദനം -ഹമദ് രാജാവ്
മനാമ: ബഹ്‌റൈനെ പ്രതിനിധാനം ചെയ്ത് പാരിസ് ഒളിമ്ബിക്സില്‍ മെഡലുകള്‍ നേടിയ താരങ്ങളുടെ നേട്ടങ്ങള്‍ ഭാവിതലമുറക്ക് പ്രചോദനമാകുമെന്ന് ഹമദ് രാജാവ്.വരാനിരിക്കുന്ന മത്സരങ്ങളില്‍ മികവ് പുലർത്താൻ കായികതാരങ്ങള്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സഖീർ കൊട്ടാരത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അദ്ദേഹം സ്വീകരിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ, സുപ്രീം കൗണ്‍സില്‍ ഫോർ യൂത്ത് ആൻഡ് സ്പോർട്‌സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും, ജനറല്‍ സ്പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആല്‍ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
പാരിസില്‍ ടീം ബഹ്‌റൈൻ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകളാണ് വാരിയെടുത്തത്. ഈ നേട്ടത്തിന് അത്‌ലറ്റുകളെയും ഒഫിഷ്യല്‍സിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ഒളിമ്ബിക്‌സില്‍ പങ്കെടുത്ത 204 രാജ്യങ്ങളില്‍ 33ാം സ്ഥാനത്തെത്താൻ ബഹ്‌റൈന് കഴിഞ്ഞു. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ് രാജ്യം.
ഈ ചരിത്ര നേട്ടം കൈവരിക്കാൻ പ്രയത്നിച്ച, മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങള്‍ക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫ, ശൈഖ് ഖാലിദ് എന്നിവരുടെ നേതൃത്വപരമായ പരിശ്രമങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു.
കായികതാരങ്ങളായ വിൻഫ്രെഡ് യാവി, അഹ്മദ് മുഹമ്മദ് താജുദ്ദീൻ, സല്‍വ ഈദ് നാസർ, ഗോർ ടിഗ്രാൻ മിനസ്യാൻ എന്നിവർക്ക് ഫസ്റ്റ് ക്ലാസ് മെഡല്‍ ഓഫ് കോംപറ്റൻസ് നല്‍കി ഹമദ് രാജാവ് ആദരിച്ചു. ഈ ബഹുമതിക്ക് കായികതാരങ്ങള്‍ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തി. കൂടുതല്‍ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുന്നത് തുടരുമെന്ന് അവർ പ്രതിജ്ഞയെടുക്കുകയും ചെയ്തു.